Wednesday, March 28, 2007

നിങ്ങള്‍ പറയൂ

പ്രിയ വായനക്കാരെ,

എത്രയോ വലിയ ജീനിയസുകള് ആയ മലയളികള് വിദേശത്തും സ്വദേശത്തും വലിയ വലിയ കമ്പനികളില്
ജോലി ചെയ്യുന്നുണ്ടല്ലോ, മാത്രമല്ല , സ്വന്തം ഉടമസ്തതയില്‍ പല കമ്പനികളും ഉണ്ട് . എന്നാല്‍ മലയാളം ശരിയായി എഴുതാനുള്ള ഒരു യൂണികോട് ഇതുവരെ ഉണ്ടായിട്ടില്ല എന്നത് അത്യന്തം ഖേദകരം തന്നെ. നിങ്ങള്‍ എന്തു പറയുന്നു ? ഇതില്‍ നിങ്ങള്‍ ത്രിപ്തരാണോ??

Sunday, March 25, 2007

എന്റെ വീട്ടിലെ സര്‍പ്പക്കാവ്


എന്റെ വീടീന്റെ തെക്കു-പടിഞ്ഞാറു ഭാഗത്തായി വലിയ ഒരു ആഞ്ഞിലി മരം പടര്‍ന്നു പന്തലിച്ച് നിന്നിരുന്നു. നാലോ അഞ്ജോ ആളുകള്‍ കൈ കോര്‍ത്തു നിന്നു പിടിച്ചാല്‍ പോലും എത്താത തരതില്‍ ഉള്ള തായ് തടി. ആ മരത്തില്‍ അപ്പൂപ്പന്‍ താടിയുടെ വള്ളികള്‍ പടര്‍ന്നു കയറിയിരുന്നു. ഏതൊ ഒരു പേരറിയാത്ത കാട്ടുവള്ളി വര്‍ഷങ്ങളായി ഒരുമിച്ചു നിന്നകൊണ്ടാകാം തായ് തടിയുമായ് ഇഴുകി ചേര്‍ന്ന് നില്‍ക്കുന്നു. ചുറ്റും ഉള്ള കുറ്റിചെടികള്‍ ഇലയുടെ പച്ച നിറത്തിന്റെ ആധിക്യം മൂലം കറുപ്പു നിറത്തില്‍ കാണപ്പെടുന്നു.

പുരയിടത്തിനു അതിരായി പടിഞ്ഞറൂടെ ഒഴുകിയിയുന്ന ഒരു കൊചു തോട് കാവിന്റെ ഒരു വശത്തുകൂടെ ആയിരുന്നു പോയിരുന്നത്. ധാരാളം വള്ളികളും , പോളകളും തോടു നിറഞ്ഞു കിടന്നിരുന്നു . കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ആയില്യം പൂജകളും കാത്ത് ചെറിയ നാഗ വിഗ്രഹങ്ങള്‍ ആഞ്ഞിലിമരചുവട്ടില്‍ കരിയില മൂടി കിടന്നിരുന്നു. ഇതിനെല്ലാം അന്നദാതാവായ് ഒരു അസ്സല്‍ കുളം അതിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. കുളത്തിന്റെ മാടി നിറയെ കുറ്റിച്ചെടികള്‍ ഇടതൂര്‍ന്ന് നിന്നിരുന്നു. ആഞ്ഞിലിച്ചുവട്ടില്‍ നിന്നും പലതരം വള്ളികള്‍ കിളിച് കുളത്തിലെ കറുത്ത വെള്ളത്തിന്റെ അരികിലൂടെ വളഞ്ഞു തിരിഞ്ഞു വളര്‍ന്നു ഒടുക്കം ആഞ്ഞിലിയില്‍ തന്നെ അഭയം പ്രാപിച്ച് പൂത്തുലഞു നിന്നിരുന്നു.

ഈതാണ് കേരളത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന സര്‍പ്പക്കാവ്, ഒരു വനത്തിന്റെ ബൊണ്‍സായ് രൂപം. വളരെ കുളിര്‍മ്മ തോന്നിക്കുന്ന പ്രകൃതിയുടെ സ്വന്തം “എസി കമ്പാര്‍ട്ട്മെന്റ് “. കാവിനുള്ളിലെ മണ്ണിന്റെ തണുപ്പ് പാദങ്ങളെ പുളകിതമാക്കും (ശരീരത്തിന്റെ ഭാഗമാണ്‍ ചെരുപ്പ് എന്നു കരുതുന്ന പുതു തലമുറ, അതു ഊരിമാറ്റണമെന്നു മത്രം). താഴെ നിന്നും നോക്കിയാല്‍ ഒരു സര്‍ക്കസ് കൂടാരത്തെ അനുസ്മരിപ്പിക്കുന്ന ആ ആഞ്ഞിലി മരത്തിന്റെ തണുപ്പിനടിയിലോട്ടു മാറി നിന്നാല്‍ സ്വയം ഉത്തേജ്ജീതമാകുന്ന
പ്രകൃതിയുടെ മായാജാലം.

മണ്ണിലെ തണുപ്പും, മണ്ണിന്റെ ചേതനയും നിലനിര്‍ത്തുന്ന
പ്രകൃതിയുടെ ഉപായം നോക്കൂ! ആ വലിയ ആഞ്ഞിലിയില്‍ നിന്നും, കുറ്റിച്ചെടികളില്‍ നിന്നും, വള്ളികളില്‍ നിന്നും വീഴുന്ന ഇലകളും മറ്റും, പല ലയറു്‍കള്‍ ഉള്ള ഒരു പുതപ്പു പ്പോലെ മണ്ണിനെ സംരക്ഷിക്കുന്നു, അതോടൊപ്പം മണ്ണൊലിപ്പും തടയുന്നു.

ആഞ്ഞിലി മരത്തില്‍ വന്നിരിക്കുന്ന കൊക്കുകളും, കുരുവികളും, പകലുണ്ണാനും, മറ്റു നിരവധി പേരറിയാ പക്ഷികളും ഈ ആവാസ വ്യവസ്തയെ പൂര്‍ണ്ണമാക്കുന്നു. അവയുടെ കാഷ്ടങ്ങളിലൂടെ സസ്യങ്ങളുടെ വിത്തുകള്‍ കിലോമീറ്ററുകള്‍ താണ്ടുന്നു. പകല്‍ പലതരം കിളികളുടെയും അണ്ണാറക്കണ്ണന്‍ മാരുടെയും ശബ്ദകോലാഹലങ്ങള്‍ക്കു സാക്ഷി ആകുന്ന കാവ്, വെയില്‍ ചായുന്നതോടെ ചീവീടുകളുടെയും, തവളകളുടേയും, പല അപൂര്‍വ്വ പക്ഷികളുടെയും സംഗമവേദി ആകുന്നു.

ആ കാവില്‍ ഒറ്റക്കു ഇരിക്കുന്നതു എനിക്കു ഈഷ്ടമായിരുന്നു, ഏതു മീനമാസ ചൂടും കാവിന്റെ അടിയില്‍ പൂനിലാവിനു സമമായിരുന്നു. ചിലസമയങ്ങളില്‍ കാവിലൂടെ വീശിയിരുന്ന കാറ്റിനു തുളസീ ഗന്ധമായിരുന്നു , അതിന്‍ ഏതൊരു ആളെയും പിടിച്ച് നിര്‍ത്താനുള്ള വശ്യത ഉണ്ടായിരുന്നു.

അയ്യോ അത് കാവാണ്, അവിടുന്ന് കമ്പ് ഒന്നും ഒടിക്കല്ലെ , മാത്രമല്ല അവിടെ ചെരുപ്പിട്ടു നടക്കുകയും അരുത്, രാത്രിയില്‍ വീട്ടില്‍ സര്‍പ്പം വരും. ഈതു പറയുന്ന അമൂമ്മമാര്‍ നമുക്കിന്നില്ല. ഏത് അന്ധ വിശ്വാസത്തിന്റെ പേരിലായാലും അവര്‍ ഇത്രയും നാള്‍ കാത്തുസൂക്ഷിച്ചത് നമ്മുടെ സംസ്ക്കാരമാണ്‍ , ഈ പ്രകൃതിയെ ആണു, നമ്മെ തന്നെ ആണ്. ‍അല്ലങ്കില്‍ നമുക്കു വേണ്ടി ആണ്.

ഇപ്പോള്‍ കേരളത്തില്‍ ആകമാനം തന്നെ കാവുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതിന് കാരണം മനുഷ്യന്റെ ലക്ഷ്യബോധമില്ലാത്ത ചെയ്തികള്‍ ആണ് . വരും തലമുറയ്ക്കു “ ഇതിന്റെ വലിയ രൂപമാണ് കാട് “ എന്നു പറയാനെങ്കിലും ഒരു കാവ് , എങ്കിലും ബാക്കി നിര്‍ത്താന്‍ ഞാന്‍ നഗരപരിഷ്കാരികളോടും, പിറന്ന നാടിനെ തള്ളിപ്പറയുന്ന ബഹു: ബിസിനസ്സ് മാഗ്നറ്റ് കളോടും, അതിനു ഒത്താശ ചെയുന്നവരോടും അപേക്ഷിക്കുന്നു...


അനുബന്ധം

“നഗരം ദരിദ്ര്യം നാട്യാല്‍ പ്രധാനം-
നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം...”